ഇന്നും മതപാഠശാലയില്‍ മൊയല്യാര്‍ പഠിപ്പിച്ചത് ലോകാവസാനത്തെപ്പറ്റി തന്നെ. എത്ര ദിക്റ് മന്ത്രങ്ങള്‍ ഉരുവിട്ടു കിടന്നാലും ഭൂമി പിളരുന്നതും, സൂര്യന്‍ താഴോട്ടു പതിക്കുന്നുതും, കടല്‍ കരയെ വിഴുങ്ങുന്നതുമായ ഭീതിദായകസ്വപ്നങ്ങള്‍ എന്റെ ഉറക്കത്തെ അന്നു രാത്രിയും കടമെടുത്തു.
'ഈ മൊയല്യാര്‍ക്ക് വേറെ ഏതെങ്കിലും വിഷയം പഠിപ്പിച്ചൂടെ'
എന്റെ വിഷമം ഞാന്‍ കൂട്ടുകാരനോട് പറഞ്ഞു. അപ്പോഴാണ് നാട്ടില്‍ ഈ മൊയല്യാരെ പറ്റി പരന്നു കൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന കഥ അവന്‍ എന്നോട് പറഞ്ഞത്. പക്ഷെ ഞാന്‍ വിശ്വസിച്ചില്ല, എത്രായാലും ഒരു മൊയല്യാരല്ലെ...
നിങ്ങളും വിശ്വസിക്കരുതേ..
മതപ്രസംഗപാടവത്തില്‍ പേരെടുത്തിട്ടുള്ള ഈ മൊയല്യാര്‍ പരലോകം, നരകം, ലോകാവസാനം എന്നി വിഷയങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രസംഗം നടത്തിയിട്ടുള്ളത്. അന്നു രാത്രിയും മൈക്കിലൂടെ തടിച്ചു കൂടിയ നൂറോളം ജനങ്ങളെ സാക്ഷി നിര്‍ത്തി തന്റേതായ ശൈലിയില്‍ അദ്ദേഹം ഉച്ചൈസ്തരം ഉദ്ഘോഷിച്ചു.
'സഹോദരീ - സഹോദരന്മാരെ,
നിങ്ങള്‍ തെറ്റിലേക്ക് പോകരുത്, അനീതി ചെയ്യരുത്, അക്രമങ്ങള്‍ അഴിച്ചു വിടരുത്, കള്ളു കുടിക്കരുത്, ചീട്ടു കളിക്കരുത്, വ്യഭിചരിക്കരുത്.... ലോകാവസാനാളില്‍ പരലോകത്ത് ദുനിയാവില്‍ ഇത്തരം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ ദൈവം ഒരുമിച്ചു കൂട്ടും. തെറ്റു ചെയതവര്‍ക്ക് അവര്‍ ചെയ്ത തെറ്റിന്റെ തോതനുസരിച്ചായിരിക്കും അവിടെ ശിക്ഷ വിധിക്കപ്പെടുന്നത്. വ്യഭിചാരം ചെയ്തവരെ കത്തിയെരിയുന്ന ഒരു ചാണ്‍ സൂര്യനു താഴെ, ചുട്ടുപൊള്ളുന്ന കമ്പികള്‍ കൊണ്ടുണ്ടാക്കിയ മുള്ളുകള്‍ നിറഞ്ഞ മരത്തിനു മകുളില്‍ കയറ്റി നിര്‍ത്തുന്നതാണ്....'
പ്രസംഗം കേട്ട് ജനങ്ങള്‍ തരിച്ചിരുന്നു പോയി. പലരുടേയും മനസ്സില്‍ പരലോകത്തെ ശിക്ഷാവിധികളാലോചിച്ച് അപ്പോള്‍ തന്നെ ചെറിയ ചൂടു കമ്പിമുള്ളുകള്‍ തളച്ചു കയറാന്‍ തുടങ്ങി. പ്രസംഗം അവസാനിച്ചു, ജനങ്ങളെല്ലാം പിരിഞ്ഞു. അടുത്ത ദിവസം മൊയല്യാര്‍ക്ക് ഉച്ചഭക്ഷണം നാട്ടിലെതന്നെ ഒരു ഗള്‍ഫുകാരന്റെ വീട്ടിലായിരുന്നു. സുന്ദരിയായ സ്ത്രീയും രണ്ടു കുട്ടികളും മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഗള്‍ഫില്‍ നിന്ന് തന്റെ ഭര്‍ത്താവ് പ്രത്യേകം വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണമൊരുക്കി അവര്‍ മൊയല്യാരെ ക്ഷണിച്ചത്. ഭക്ഷണം കഴിച്ച് നീണ്ട ഒരേമ്പക്കവുമിട്ട് വീടിന്റെ സിറ്റൌട്ടിലിരുന്നിരുന്ന മൊയല്യാര്‍ക്ക് പെട്ടെന്നൊരു മനം പുരട്ടലും, ദാഹവും. അകത്ത് കയറി വീട്ടുകാരിയോട് വെള്ളം ചോദിച്ചു. ഒരു ഗ്ലാസ് വെള്ളവുമായി എത്തിയ വീട്ടുകാരിയുടെ കൈയ്യില് കയറിപ്പിടിച്ചപ്പോഴാണ് മൊയല്യാരുടെ മനം പുരട്ടലിന്റേയും ദാഹത്തിന്റേയും ആഴം ആ പാവം വീട്ടമ്മക്ക് മനസ്സിലായത്. കയ്യ് വിടുവിച്ച് കുതറിമാറിക്കൊണ്ട് അവര്‍ പറഞ്ഞു.
'ഞാനിന്നലെ മൊയല്യാരുടെ പ്രസംഗം കേട്ടതാണ്. ന്റെ പടച്ചോനെ.... നാളെ പരലോകത്തേ ങ്ങള് പ്രസംഗിച്ച ശിക്ഷാവിധി..... ക്ക് ആലോചിക്കാനേ വയ്യ... ങ്ങള് വേഗം സ്ഥലം വിട്ടോളിന്‍ ഇവിടുന്ന് !!!'
തന്റെ ഇംഗിതത്തിന് തന്റെ തന്നെ വാക്കുകള്‍ വിഘാതമായതോര്‍ത്ത് മൊയല്യാര്‍ അടവൊന്നു മാറ്റി.
'എടി പഹയച്ചീ.. ബുദ്ദൂസേ... കോടിക്കണക്കിന് ആള്‍ക്കാരാണ് ഈ തെറ്റു ചെയ്ത് നാളെ പരലോകത്ത് എത്തുന്നത്. എല്ലാര്‍ക്കും കേറാന്‍ ആകെ ഒറ്റ മരേ ഉള്ളൂ അവിടെ... നമ്മളൊക്കെ അവിടെയെത്തുമ്പോഴേക്കും എല്ലാരും കേറിയിറങ്ങി മരത്തിലെ മുള്ളൊക്കെ തേഞ്ഞു പോയിട്ടുണ്ടാവും. മാത്രല്ല, നട്ടുച്ചക്ക് മരത്തിമ്മേ കയറാന്‍ പോയാലേ ചൂടിന്റെം പ്രശ്നം ഉണ്ടാവൊള്ളൂ'
ഇതും പറഞ്ഞ് മറുപടിക്ക് കാത്തു നില്‍ക്കാതെ മൊയല്യാര്‍ വാതിലിന് സാക്ഷയിട്ടു.
ഈ സമയത്ത് ഗള്‍ഫില്‍ പന്ത്രണ്ടു നില കെട്ടിടത്തിനു മുകളില്‍, കത്തിയെരിയുന്ന സൂര്യനു താഴെ, ചുട്ടു പഴുക്കുന്ന ഇരുമ്പു കോണിയിലിരുന്നു കോണ്‍ക്രീറ്റിനു വേണ്ട കമ്പികള്‍ വലിച്ചു കെട്ടുകയായിരുന്നു പാവം ഗള്‍ഫുകാരന്‍.
(പിന്‍കുറിപ്പ്: ഇതു ഞാന്‍ പണ്ട് ഒരു പണ്ഡിതനില്‍ നിന്നും കേട്ട കഥയാണ്. അതിനെ എന്റേതായ ചില മാറ്റങ്ങള്‍ വരുത്തി നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു എന്ന് മാത്രം)
സ്ക്രാപ് by + അലിഭായ് ~ സുഹൃത്ത് on ആഗസ്റ്റ് 26, 2012 at 5:04pm
ReplyDeleteമായ്ക്കുക
ഈ സമയത്ത് ഗള്‍ഫില്‍ പന്ത്രണ്ടു നില കെട്ടിടത്തിനു മുകളില്‍, കത്തിയെരിയുന്ന സൂര്യനു താഴെ, ചുട്ടു പഴുക്കുന്ന ഇരുമ്പു കോണിയിലിരുന്നു കോണ്‍ക്രീറ്റിനു വേണ്ട കമ്പികള്‍ വലിച്ചു കെട്ടുകയായിരുന്നു പാവം ഗള്‍ഫുകാരന്‍.
കലക്കി....ഒരു നനവ് പൊടിഞ്ഞു...